ഇന്ത്യയിലെ ചരിത്രതീതകാല ജീവജാലങ്ങളെക്കുറിച്ച് പഠിക്കുന്നവർ ഇടയ്ക്കിടെ സങ്കീർണമായ കണ്ടെത്തലുകൾ പുറത്തുവിടാറുണ്ട്. ജനുവരിയിൽ, ഒരു സംഘം ഗവേഷകർ ടൈറ്റനോസോറസിന്റെ ശിലാദ്രവ്യരൂപത്തിലെ 256 മുട്ടകളുള്ള 92 ദിനോസർ വാസസ്ഥലങ്ങൾ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ശേഖരമായ ഇവക്ക് 100-66 ദശലക്ഷം വർഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു. ഈ കാലഘട്ടത്തിൽ ഇന്ത്യ യുറേഷ്യൻ ഭൂപ്രദേശവുമായി ചേരാതെ ഒരു തനി ഭൂഖണ്ഡമായിരുന്നു. അതുപോലെ, ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന്റെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രത്തേയും ചരിത്രത്തേയും രൂപപ്പെടുത്തിയ ശക്തികൾക്ക് ഗുജറാത്തിലെ കച്ച് മരുഭൂമിയും, മഹാരാഷ്ട്രയിലെ ഡെക്കാൻ ട്രാപ്പും സാക്ഷ്യം വഹിച്ചിരുന്നു. പുരാവസ്തുശാസ്ത്രത്തിലൂടെ സാംസ്കാരിക ചരിത്രവും മനുഷ്യനിർമ്മിത കരകൗശലവസ്തുക്കളും സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽനിന്ന് വ്യത്യസ്തമായി, ശിലാരൂപങ്ങൾ, എക്കൽപാളികൾ, ശിലാദ്രവ്യങ്ങൾ എന്നിവ അടങ്ങിയ പ്രകൃതിദത്ത “ഭൗമചരിത്രം” സംരക്ഷിക്കാനും പരസ്യപ്പെടുത്താനും പരിമിതമായ ശ്രമങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. പതിറ്റാണ്ടുകളായുള്ള അവഗണന ചരിത്രസ്മാരകങ്ങളെ പൊതു മനസ്സിൽ നിന്ന് തുടച്ചുനീക്കുക മാത്രമല്ല, ഈ പ്രകൃതി സമ്പത്തിന്റെ നാശത്തിനും, ദുർവിനിയോഗത്തിനും കാരണമാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഇക്കാരണത്താൽ, ഖനി മന്ത്രാലയം മുന്നോട്ട് വെച്ച ഭൗമ പൈതൃക സ്ഥലങ്ങളും ഭൗമ ശേഷിപ്പുകളും (സംരക്ഷണവും, പരിപാലനവും) ബിൽ, 2022, സംരക്ഷണ പ്രക്രിയയ്ക്ക് ദൃഢമായ അടിത്തറ നൽകുന്നതിനുള്ള ഒരു ചുവടുവെപ്പായി കാണക്കാക്കാം.
ബില്ലിലെ വ്യവസ്ഥകൾ ഖനി മന്ത്രാലയത്തിന്റെ കീഴിലുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജി.എസ്.ഐ.) ഡയറക്ടർ ജനറലിന്, ‘‘ഭൗമചരിത്രപരമായ” പ്രദേശങ്ങൾ ഏതെന്ന് പ്രഖ്യാപിക്കാനും, സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ശേഷിപ്പുകൾ കൈവശപ്പെടുത്താനും അധികാരം നൽകുന്നു. “ഭൗമ പൈതൃക മൂല്യമുള്ള” പ്രദേശങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ നിർമ്മാണം നിരോധിക്കുക, നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് എതിരെ – ₹5 ലക്ഷം വരെ പിഴയും, ചിലപ്പോൾ തടവും – അടങ്ങുന്ന ശിക്ഷാ നടപടികൾ സ്വീകരിക്കുക എന്നീ അധികാരങ്ങളും ഡയറക്ടറിൽ നിക്ഷിപ്തമാണ്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകളിലും, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന വിദഗ്ധരും സ്വകാര്യ സംഘടനകളും ഇത്തരം അധികാരങ്ങൾ ജി.എസ്.ഐ.-യിൽ നിക്ഷിപ്തമാക്കുന്നത് ഗവേഷണത്തിന് തടസ്സമാകുമെന്ന് ഭയപ്പെടുന്നു. ദേശീയ ഭൗമ പൈതൃക അതോറിറ്റിയുടെ മാതൃകയിൽ, “ഭൗമചരിത്രപരമായ” പ്രദേശങ്ങൾ കൂടുതൽ ജനകീയമായ രീതിയിൽ പ്രഖ്യാപിക്കാനും, പുരാവസ്തുക്കൾ കണ്ടെത്തി അവ നന്നായി സംരക്ഷിക്കാനും അധികാരമുള്ള ഒരു സംവിധാനം അവർ ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ അടുത്തെങ്ങും ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുകയോ വിവിധ വശങ്ങളെക്കുറിച്ച് പര്യാലോചിക്കുകയോ ചെയ്യാൻ സാധ്യതയില്ലെന്നാണ് അറിയാൻ കഴിയുന്നത്. രണ്ടു രീതിയിലുള്ള ഭരണക്രമങ്ങൾക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ടെങ്കിലും, സ്വതന്ത്രമായ അന്വേഷണത്തെ അടിച്ചമർത്താനുള്ള ഒരു ഉപകരണമായി നിയമനിർമ്മാണം മാറരുതെന്ന് ഓർമ്മിക്കേണ്ടതുണ്ട്. ഭൂമിയുടെ മൂല്യവും ഇന്ത്യയുടെ സാമ്പത്തിക ആവശ്യങ്ങളും കണക്കിലെടുക്കുമ്പോൾ, സംരക്ഷണവും ഉപജീവനവും സംബന്ധിച്ച് തർക്കങ്ങളുണ്ടാവാം. എന്നാൽ നിയമനിർമ്മാണം ഇവയെ സന്തുലിതപ്പെടുത്തി, സമവായം കൊണ്ടുവരാൻ ശ്രമിക്കണം.
This editorial has been translated from English, which can be read here.