സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടൽ മൂലം ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ നിന്ന് 50,000-ത്തോളം ആളുകളുടെ നിർബന്ധിത കുടിയൊഴിപ്പിക്കൽ നിർത്തിവെയ്ക്കപ്പെട്ടു. ദശാബ്ദങ്ങളോളം റെയിൽവേയുടെ ഭൂമി കൈയ്യേറിയവരെന്ന് ആരോപിച്ചായിരുന്നു കുടിയൊഴിപ്പിക്കൽ നടപടി. ഉത്തരാഖണ്ഡ് ഹൈക്കോടതി നിവാസികൾക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കുകയും, അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള ബലപ്രയോഗ മാർഗ്ഗങ്ങളുപയോഗിച്ച് ഒരാഴ്ചയ്ക്കുള്ളിൽ കുടിയൊഴിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഉത്തരവ് നിർത്തിവെച്ച സുപ്രീം കോടതി ബെഞ്ച്, വിഷയത്തിന്റെ മാനുഷിക വശത്തെക്കുറിച്ച് അടിവരയിട്ട് സംസാരിക്കുകയും കുടിയൊഴിപ്പിക്കലിന് മുമ്പ് ജനങ്ങളെ പുനരധിവസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തത് ശ്രദ്ധേയമായി. ഹൽദ്‌വാനി റെയിൽവേ സ്‌റ്റേഷനോട് ചേർന്നുള്ള ഇതേ ഭൂമിയെച്ചൊല്ലി മുൻപ് നടന്ന വ്യവഹാരങ്ങളിൽ, 1971-ലെ പൊതു പരിസര (അനധികൃത കൈവശക്കാരെ ഒഴിപ്പിക്കൽ) നിയമപ്രകാരം വ്യക്തിഗത കൈവശക്കാർക്കെതിരെയുള്ള നടപടികൾ പൂർത്തിയാക്കാനുള്ള കോടതി വിധികൾ വന്നിരുന്നു. ഇത്തവണയും പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ‘നസുൽ ഭൂമി’ സംബന്ധിച്ച ചട്ടങ്ങൾക്ക് വിധേയമായി ഇത് കൈകാര്യം ചെയ്യണമെന്ന് പറയുന്ന 1907-ലെ ഒരു ഔദ്യോഗിക കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നിവാസികളുടെ അവകാശവാദമെന്ന് ഹൈക്കോടതിയുടെ വിശദമായ വിധിന്യായത്തിൽ പറയുന്നു. ഇത് സർക്കാർ ഉത്തരവല്ലെന്നും ഭൂമി എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള ആശയവിനിമയം മാത്രമാണെന്നും, അതുകൊണ്ട് ഇത് ‘നസുൽ ഭൂമിയാണെന്ന്’ പ്രഖ്യാപിക്കുന്നതിന് തുല്യമല്ലെന്നും കോടതി വിധിച്ചു. അവകാശികളില്ലാത്തതുകൊണ്ട് സർക്കാരിലേക്ക് വന്നു ചേരുന്ന ഭൂമിയാണ് ‘നസുൽ ഭൂമി’. നസുൽ നിയമങ്ങൾപ്രകാരം, ഭൂമി വിൽക്കാനോ പാട്ടത്തിന് നൽകാനോ പാടില്ല. അതിനാൽ, പാട്ടത്തിനും, വിലയ്ക്കും, ചില സന്ദർഭങ്ങളിൽ ലേലത്തിലും വാങ്ങിയതായുള്ള രേഖകളുടെ അടിസ്ഥാനത്തിൽ താമസക്കാർ ഉന്നയിച്ച എല്ലാ അവകാശങ്ങളും കോടതി തള്ളിക്കളഞ്ഞു.
ഭൂമി തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്ന ഭരണകൂടവും പൊതുസ്ഥലത്ത് താമസമാക്കിയവരുമായുള്ള സംഘർഷങ്ങൾ ഇന്ത്യയിൽ തുടർകഥകളാണ്. പാർപ്പിടങ്ങളുടെ കുറവും, കിടപ്പാടത്തിനുള്ള പൗരൻ്റെ അവകാശത്തെ മതിയായ രീതിയിൽ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് വലിയൊരു കൂട്ടം ആളുകൾ ഒഴിഞ്ഞ ഭൂമി കയ്യേറുന്നു. അത് ജലാശയങ്ങളുടെ തടങ്ങളോ സർക്കാർ ഭൂമിയോ ആവാം. ഇത് പലപ്പോഴും താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കും വ്യവഹാരങ്ങൾക്കും കാരണമാകുന്നു. സ്ഥിരമായി ഒരേ സ്ഥലത്ത് വർഷങ്ങളോളം താമസിച്ചതിന്റെ അടിസ്ഥാനത്തിൽ പാർപ്പവകാശങ്ങൾ ഉന്നയിക്കാം. പുനരധിവാസ നടപടികൾ വേണമെന്നും കുടിയൊഴിപ്പിക്കുന്നതിന് മുമ്പ് പുറത്താക്കപ്പെടുന്നവരുമായി കൂടിയാലോചിക്കണമെന്നും ആവശ്യപ്പെടുന്ന കോടതി വിധികളുണ്ട്. നിർബന്ധിത പുനരധിവാസം കയ്യേറ്റത്തിന് പ്രോത്സാഹനമായി മാറിയേക്കാമെന്ന കാഴ്ചപ്പാടും ചില കോടതികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൽദ്‌വാനി കുടിയൊഴിപ്പിക്കൽ ശ്രമത്തിന് ദൗർഭാഗ്യവശാൽ ഒരു വർഗീയനിറം കൈവന്നു. ഇസ്ലാം മതവിശ്വാസികളെ വേഗത്തിൽ കുടിയൊഴിപ്പിക്കുന്നതിനുള്ള മുറവിളി ഉയരുന്നതായി കരുതേണ്ടിയിരിക്കുന്നു. പൊതു ഇടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് നല്ല ചരിത്രമില്ല. ഈ കേസ് അർത്ഥവത്തായ പുനരധിവാസത്തിനും കൈയേറ്റങ്ങൾ ഫലപ്രദമായി തടയുന്നതിനുമുള്ള നിർദേശങ്ങൾ നൽകാൻ സുപ്രിം കോടതിക്ക് അവസരം നൽകുന്നു.
This editorial has been translated from English, which can be read here.