“ലഹളയിലോ കലാപത്തിലോ” ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥ ലംഘിച്ചുവെന്നതിന്റെ അടിസ്ഥാനത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിൽ നിന്ന് യു.എസ്. സ്റ്റേറ്റായ കൊളറാഡോയിലെ സുപ്രീം കോടതി വിലക്കി. 2021 ജനുവരി 6-ന് പ്രതിഷേധക്കാരെ ഇളക്കിവിട്ടതിൽ ട്രംപ് വഹിച്ച പങ്ക് നിമിത്തം അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ കൊളറാഡോയിൽ നിന്ന് മത്സരിക്കാൻ അദ്ദേഹത്തിന് അർഹതയില്ലെന്ന് 4-3-ന്റെ ഭിന്ന വിധിയിൽ കോടതി പറഞ്ഞു. പിന്നീട് ഈ പ്രതിഷേധക്കാരിൽ ഒരു വിഭാഗം വാഷിംഗ്ടണിലുള്ള യു.എസ്. ക്യാപിറ്റോളിലെ കെട്ടിടങ്ങൾ ആക്രമിക്കാൻ തുനിഞ്ഞു. പ്രസിഡണ്ട് സ്ഥാനാർത്ഥിയെ – ഗണ്യമായ വോട്ട് വിഹിതത്താൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയുള്ളതായി കാണപ്പെടുന്ന ഏറ്റവും ജനപ്രിയനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ – പുറത്താക്കാൻ രാജ്യത്തിന്റെ 14-ാം ഭേദഗതിയിലെ മൂന്നാം അനുച്ഛേദം ഉപയോഗിക്കുന്നതിൽ ഈ വിധി ചരിത്രപരമായ ഒരു മാതൃക സൃഷ്ടിക്കുന്നു. അനുച്ഛേദ (“വിപ്ലവ ഉപാധി”) പ്രകാരം, യു.എസ്. ഭരണഘടനയ്‌ക്കെതിരെ കലാപത്തിലോ വിപ്ലവത്തിലോ ഏർപ്പെടുന്ന ഏതൊരു വ്യക്തിയേയും കോൺഗ്രസ്, സേന, കേന്ദ്ര, സ്റ്റേറ്റ് ഓഫീസുകൾ എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അനുവദിക്കില്ല. മുൻ കോൺഫെഡറേറ്റുകൾ കോൺഗ്രസിൽ പ്രവേശിക്കുന്നതും, അവർ എതിർത്ത സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കുന്നതും തടയുക എന്ന ഭാഗികമായ ലക്ഷ്യങ്ങളോടെയാണ് 14-ാം ഭേദഗതി കൊണ്ടുവന്നത്. ഇതിന് 1868-ൽ അംഗീകാരം ലഭിച്ചു. ബാലറ്റ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നുവെന്ന തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന് സമാധാനപരമായ അധികാര കൈമാറ്റം നടത്തുന്നത് തടയാൻ ശ്രമിച്ചതിൽ പങ്കുണ്ടെന്ന് പറഞ്ഞ്, ആഭ്യന്തര യുദ്ധാനന്തര കാലത്തുണ്ടായിരുന്നതിന് സമാനമായ ഒരു യുക്തി ഇപ്പോൾ ട്രംപിനും ബാധകമാകുമെന്നത് വിരോധാഭാസമാണ്. 14-ാം ഭേദഗതിയുടെ കീഴിൽ പ്രസിഡൻറ് പദവി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന കാരണത്താൽ ട്രംപിനെ മത്സരത്തിൽ നിന്ന് തടയാൻ വിസമ്മതിച്ച മുൻ ജില്ലാ കോടതി വിധിയെ കൊളറാഡോ വിധി റദ്ദാക്കി.
അദ്ദേഹത്തിന്റെ അഭിഭാഷകരുടെ സംഘം നല്കാൻ പോകുന്ന അനിവാര്യമായ അപ്പീൽ വിജയിക്കുമോ എന്നും, അടുത്ത വർഷം കൊളറാഡോയിൽ മത്സരിക്കാൻ കഴിയാത്തത് അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സാധ്യതകളെ തടസ്സപ്പെടുത്തുമോ എന്നും പരിഗണിക്കാതെ തന്നെ, ഈ വിധി ട്രംപ് പ്രതിനിധീകരിക്കുന്ന വിവാദ നയ നിലപാടുകളോട് യു.എസ്. വോട്ടർമാരുടെയിടയിലെ കടുത്ത ധ്രുവീകരണത്തെ വെളിവാക്കുന്നു. ഒരു വശത്ത്, തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സ്ഥാനമൊഴിയാൻ വിസമ്മതിച്ച ഒരു പ്രസിഡണ്ട് ജനാധിപത്യത്തിന് ഭീഷണിയായ അവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചത് രാഷ്ട്രീയ ഔചിത്യത്തോടുള്ള അദ്ദേഹത്തിന്റെ നിഷേധം കാരണമാണ്. മുൻ ട്രംപ് പ്രചാരണങ്ങളുടെ വെറുപ്പുളവാക്കുന്നതും, പക്ഷപാതപരവുമായ വൈകാരിക പ്രസംഗങ്ങളുമായി കൂടിച്ചേർന്ന്, ഈ കരുതിക്കൂട്ടിയ ധാർഷ്ട്യമാണ് മാഗാ റിപ്പബ്ലിക്കൻമാരുടെ രാഷ്ട്രീയ വീക്ഷണത്തെ പ്രതിനിധീകരിക്കുന്നത്. ഈ ലോക വീക്ഷണത്തിന് മുഖ്യധാരാ യാഥാസ്ഥിതികരും ലിബറലുകളും പ്രിയപ്പെട്ടതായി കരുതുന്ന മൂല്യങ്ങളുമായി സാമ്യമൊന്നുമില്ല. ഇത് മുന്നോട്ടുള്ള ജനാധിപത്യ വ്യവഹാരത്തിന്റെ വിഷയങ്ങളും അത് അവതരിപ്പിക്കുന്ന രീതിയും വഷളാക്കും. ഇത് ഇരുപക്ഷത്തെയും നേതാക്കൾ ഉഭയകക്ഷി സഹകരണത്തിനായി ഭിന്നതകൾ മറക്കുന്നതിന് പകരം ഒരേ വിഷയത്തിൽ വ്യത്യസ്തമായി സംസാരിക്കാനുള്ള സാധ്യത ഉയർത്തുന്നു. നിലവിലെ സാഹചര്യത്തിൽ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യത വളരെ വിരളമാണ്.